മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസിൽ പരാതിക്കാർക്ക് 5,79,860 രൂപയും പലിശയും നൽകണമെന്ന് കോടതി ഉത്തരവിട്ടു. പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. തുക ആവശ്യമെങ്കിൽ ചങ്ങരംകുളം സബ് ട്രഷറിയിലെ മുൻ ജൂനിയർ അക്കൗണ്ടന്റായിരുന്ന കെ. സന്തോഷിന്റെ സ്വത്തുക്കളിൽ നിന്ന് ഈടാക്കാമെന്നും കോടതി നിർദേശിച്ചു.
പൊന്നാനി സബ് ട്രഷറിയിൽ നിന്ന് കാണാതായ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് സന്തോഷ് കുമാർ നിക്ഷേപം സ്വീകരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനി സ്വദേശികളായ നാല് പേർ കോടതിയെ സമീപിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധനവകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, ട്രഷറി ഡയറക്ടർ, ചങ്ങരംകുളം സബ് ട്രഷറി ഓഫീസർ ഉൾപ്പെടെ എട്ട് പേരായിരുന്നു കേസിലെ എതിർകക്ഷികൾ. കേസ് പരിഗണിക്കുന്നതിനിടെ കെ. സന്തോഷ് മരണപ്പെട്ടിരുന്നു.


