ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ ആദ്യ പരസ്യ വിമർശനവുമായി മുഖ്യമന്ത്രി വിജയ്. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് വിജയ് രംഗത്തെത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കേന്ദ്രം വില കൂട്ടിയത്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും ഇന്ധനവില വർധനവ് കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തോടെ തമിഴ്‌നാടിന്റെ അധികാരത്തിലേറിയ വിജയ് ഇതിനോടകം തന്നെ നിർണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. സ്‌കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപത്തായി പ്രവർത്തിച്ചിരുന്ന 717 മദ്യശാലകൾ പൂട്ടിക്കൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രധാന പ്രഖ്യാപനം. ഇതിന് പുറമെ, തമിഴ്‌നാട് സർക്കാർ ഓഫീസുകളിലെ മന്ത്രിമാരുടെയും വിഐപികളുടെയും കസേരകളിൽ പരമ്പരാഗതമായി വിരിച്ചുവരാറുള്ള ‘വെളുത്ത തൂവാല സംസ്‌കാരം’ അവസാനിപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. വിഐപി ഭ്രമങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അതേസമയം, മുൻ ഡിഎംകെ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പുനഃക്രമീകരിക്കണമെങ്കിൽ കൂടുതൽ സമയം വേണമെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ആറ് ലക്ഷം കുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന പദ്ധതിയും, സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്‌കീമും അതേപടി തുടരുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. ജനപ്രിയ പദ്ധതികളിൽ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കിയ താരം, ഭരണപരമായ മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ്.






