കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നടപ്പാക്കുന്ന ഭവന പദ്ധതിക്കായി കോൺഗ്രസ് സ്ഥലം കണ്ടെത്തി. നൂറ് വീടുകൾ നിർമിക്കുന്നതിനായി മൂന്ന് സ്ഥലങ്ങളിലാണ് ഭൂമി കണ്ടെത്തിയിരിക്കുന്നതെന്ന് വയനാട് ഡി.സി.സി. പ്രസിഡൻറ് ടി.ജെ. ഐസക് അറിയിച്ചു. ഇതിൽ മേപ്പാടി പഞ്ചായത്തിൽ കണ്ടെത്തിയ മൂന്നേകാൽ ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ ഈ മാസം 13ന് പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഉടൻ നടക്കുമെന്നും, തോട്ടഭൂമി ആണോ എന്നത് ഉൾപ്പെടെ എല്ലാ നിയമപരമായ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് രജിസ്ട്രേഷൻ നടത്തുന്നതെന്നും ടി.ജെ. ഐസക് പറഞ്ഞു.
നേരത്തെ 30 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച 1.05 കോടി രൂപ കെ.പി.സി.സി.ക്ക് കൈമാറിയിരുന്നു. കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് സ്വന്തം നിലയിൽ 130 വീടുകൾ നിർമിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ, ലക്ഷ്യമിട്ട തുക പൂർണമായി സമാഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കെ.പി.സി.സി. നിർമിക്കുന്ന നൂറ് വീടുകളിലേക്കാണ് യൂത്ത് കോൺഗ്രസും സംഭാവന നൽകിയത്.
ഇതോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് ആകെ നൂറ് വീടുകൾ നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ, ഈ മാസം രജിസ്റ്റർ ചെയ്യുന്നത് മേപ്പാടിയിൽ കണ്ടെത്തിയ മൂന്നേകാൽ ഏക്കർ ഭൂമിയേയുള്ളൂ. ഇവിടെ എത്ര വീടുകൾ നിർമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റ് രണ്ട് സ്ഥലങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിലും കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.










