ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിയാണ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. മലയാളിയായ ശ്രുതി ആർ 18-ാം റാങ്ക് നേടി മികച്ച നേട്ടം കൈവരിച്ചു.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in , upsconline.nic.in എന്നിവ വഴി ഫലം പരിശോധിക്കാം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ പേരും റോൾ നമ്പറും അടങ്ങിയ പിഡിഎഫ് ഫയൽ വെബ്സൈറ്റിലെ Final Result വിഭാഗത്തിൽ ലഭ്യമാണ്.
2025 മെയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. അവസാനഘട്ടമായ അഭിമുഖം ഫെബ്രുവരി 27-ന് പൂർത്തിയായി. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്ന പതിവ് കമ്മീഷൻ ഇത്തവണയും തുടരുകയായിരുന്നു. കഴിഞ്ഞ വർഷം, 2024-ൽ ഏപ്രിൽ 17-ന് അഭിമുഖം അവസാനിച്ച ശേഷം ഏപ്രിൽ 22-നാണ് ഫലം പുറത്തുവന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇനി കേഡർ അനുവദിക്കുന്നതിനുള്ള നടപടികളും നിയമന നടപടികളും ആരംഭിക്കും. പരീക്ഷയിൽ പങ്കെടുത്തവരുടെ മാർക്കുകൾ പിന്നീട് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും ഉൾപ്പെടാത്തവർക്കും തങ്ങളുടെ മാർക്കുകൾ പിന്നീട് പരിശോധിക്കാൻ അവസരം ഉണ്ടാകും. ഉദ്യോഗാർത്ഥികളെ മെറിറ്റ് അടിസ്ഥാനത്തിലാണ് റാങ്ക് പട്ടികയിൽ ക്രമീകരിച്ചിരിക്കുന്നത്.






