തിരുവനന്തപുരം: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 15 നകം പൂര്‍ത്തികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കും മുന്‍പ് ടീച്ചർമാരെ നിയമിക്കണം. സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റനസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
എല്ലാ വിദ്യാര്‍ഥികളുടെ പക്കലും പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവ എത്തിയെന്ന് ഉറപ്പാക്കണം. സ്‌കൂള്‍ ബസുകള്‍ക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാസ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരെ നിയമിക്കേണ്ടത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വേണം. സ്‌കൂള്‍ പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ സേവനം ഉറപ്പാക്കണം. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായി സ്‌കൂളിനും ക്ലാസ് മുറികള്‍ക്കും സമീപത്തെ കാടുകള്‍ വെട്ടിത്തെളിച്ച് ശുചീകരണ നടപടികള്‍ പൂര്‍ത്തീകരിക്കണം. സ്‌കൂള്‍ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റണം.
ക്ലാസ് മുറികളിലെ ബെഞ്ച്, ഡസ്‌ക് എന്നീവ ഉപയോഗയോഗ്യമാക്കണം. പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണം. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. റെയില്‍വേ ക്രോസിന് സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



