കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ വീണാ വിജയനെ ഉടൻ ചോദ്യം ഇഡി തയ്യാറെടുക്കുന്നു. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയതായാണ് വിവരം. വീണയ്ക്ക് ഉടൻ സമൻസ് നൽകുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോഗത്തിൽ ഇഡി ഡയറക്ടർ രാഹുൽ നവീൻ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് നടപടികൾ കടുപ്പിച്ചതെന്ന് പറയുന്നു.
അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇവയിൽ വീണാ വിജയന്റെ പേരിലുള്ള ഒരു എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിക്കും.
ചോദ്യം ചെയ്യുന്നതിന് മുമ്പായി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചുവരികയാണ്. സിഎംആർഎൽ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് യഥാർത്ഥ സേവനം ഇല്ലാതെയാണ് പണം നൽകിയതെന്നതാണ് കേസിലെ പ്രധാന ആരോപണം. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഇഡിയുടെ നീക്കം.






