പാലക്കാട്: ആലത്തൂർ കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം പ്രവർത്തകരുടെ മർദനമേറ്റതായി പരാതി. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി പി. വേണുവിന് മർദനമേറ്റത്. സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ നടപടികൾക്കിടെ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പി. വേണു പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സെക്രട്ടറിയെ സംഘം തടഞ്ഞുനിർത്തി വാക്കേറ്റത്തിനും തുടർന്ന് മർദനത്തിനും ഇരയാക്കിയത്.
ആക്രമണത്തിൽ പരിക്കേറ്റ പി. വേണുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഔദ്യോഗിക കർത്തവ്യനിർവഹണത്തിനിടെയും അതിന് പിന്നാലെയും ആക്രമിച്ചത് ഗുരുതര വിഷയമാണെന്ന് ഉദ്യോഗസ്ഥ സംഘടനകൾ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ആലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും ഉൾപ്പെടെ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതേസമയം, സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.






