തിരുവനന്തപുരം: കല്യാണ സൽക്കാര ചടങ്ങിൽ നൽകിയത് പാൻ പരാഗ് മിഠായിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം അരുവിക്കരയിൽ നടന്ന ഒരു കല്യാണ സൽക്കാര ചടങ്ങിൽ മിഠായി കഴിച്ച പലർക്കും പാൻപരാഗിന്റെ ടേസ്റ്റ് അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. തുടർന്നാണ് അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തിയത്.
അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും ഇത്തരം അനധികൃത മിഠായികൾ വിൽപ്പന നടത്തുന്നതായും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വാങ്ങി കഴിക്കുന്നതായും പ്രചാരണം ശക്തമായതോടെയാണ് ഫുഡ് ആൻഡ് സേഫ്റ്റിയും എക്സൈസും ആരോഗ്യ വിഭാഗവും സംയുക്തമായി വ്യാഴാഴ്ച പരിശോധന നടത്തിയത്. അരുവിക്കര സ്കൂൾ പരിസരത്തും മുള്ളിലവൻമൂട് ജംഗ്ഷനിലും പരിശോധന നടത്തിയെങ്കിലും പരാതിയിൽ പറയുന്ന മിന്റോ പാൻ എന്ന മിഠായി കണ്ടെത്താനായില്ല.
തുടർന്നും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പല കടകളും ലേബൽ ഇല്ലാത്തതും കാലാവധി കഴിഞ്ഞ മിഠായിക്കൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർ കട ഉടമകൾക്ക് താക്കീത് നൽകി. ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശമടങ്ങിയ നോട്ടീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് കൈമാറി. കടയുടമകൾക്കും ലഹരി ഉത്പന്നങ്ങൾ വിൽക്കാതിരിക്കുന്നതിനായി ബോധവത്കരണം നടത്തിയാണ് സംയുക്ത സംഘം മടങ്ങിയത്.






