തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ വാതാവരണം ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരായ ഭീഷണിപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സൈബർ വിഭാഗവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഉയർന്നത്.
‘ഭരണം ലഭിച്ചാൽ നടപടി സ്വീകരിക്കും’ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഈ പ്രചാരണങ്ങൾ ശക്തമായത്. സന്ദീപിന്റെ ചിത്രം സഹിതം പ്രതികാര സൂചനകൾ നൽകുന്ന പോസ്റ്റുകളാണ് വ്യാപകമായി പങ്കുവെക്കപ്പെടുന്നത്.
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയതിൽ സന്ദീപ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് കോൺഗ്രസ് ആരോപണം. സംഭവത്തെ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചതും അന്ന് വിവാദമായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, പോലീസുകാർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന സൂചന നൽകുന്ന ഇത്തരം പോസ്റ്റുകൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ’ എന്നാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം. ‘ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്’ എന്നും പോസ്റ്റിൽ പറയുന്നു.യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിച്ചിരിക്കും’ എന്നാണ് പോസ്റ്റുകൾ.




