ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സിപിഎം വിട്ട് മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. സുധാകരൻ യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചാൽ ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷുക്കൂർ പറഞ്ഞു. മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ജി. സുധാകരനോടൊപ്പം ഉണ്ടാകുമെന്നും സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ യുഡിഎഫ് ജയിക്കുമെന്നും ഷുക്കൂർ പറഞ്ഞു.
സിപിഎം നേതാക്കൾ പാർട്ടിയിലെ തെറ്റായ രീതികളെ വിമർശിച്ച് പുറത്തുവരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ജി. സുധാകരന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാർട്ടിയുമായി ഉണ്ടായ ഭിന്നതകൾക്കിടയിൽ ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതിനെക്കുറിച്ച് ഈ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയുണ്ട്.
ഇന്നലെ സുധാകരന്റെ വീട്ടിലെത്തിയ സിപിഎം നേതാക്കളോട് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പ്രകാരമാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റിനിർത്തിയതെന്ന് നേതാക്കൾ അറിയിച്ചു. ഇതിന് പിന്നാലെ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുധാകരനും അറിയിച്ചു. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാൽ കരുതലോടെ പ്രതികരിക്കണമെന്ന് പാർട്ടി പ്രവർത്തകർക്ക് സിപിഎം നിർദേശം നൽകിയിട്ടുണ്ട്. കീഴ്ഘടകങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കാനും ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.






