ദില്ലി: ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണത്തിൽ ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി. ധാക്കയിൽ വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ ആശങ്ക അറിയിച്ചത്. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയെന്ന് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പിൽ വിളിച്ചുവരുത്തിയെന്ന് പറയുന്നില്ല. ഉഭയകക്ഷി കരാര്‍ ലംഘിച്ച് അതിര്‍ത്തിയിൽ വേലി കെട്ടാനുള്ള നീക്കം നടത്തിയെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. സുരക്ഷയ്ക്കായി അതിര്‍ത്തിയിൽ വേലി കെട്ടുന്നതിൽ ധാരണയുണ്ടെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം ധാരണ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ പ്രതികരിച്ചു. 45 മിനിറ്റോളമാണ് ഇവരുടെ കൂടിക്കാഴ്ച നീണ്ടത്.




