കോട്ടയം: ദീർഘ നാളത്തെ കാത്തിരിപ്പിനു ശേഷം കോടിമത രണ്ടാം പാലത്തിന്റെയും സമീപന പാതകളുടെയും നിർമാണം വീണ്ടും വേഗത്തിലാക്കി അധികൃതർ. മുഴുവൻ നിർമാണ ജോലികളും ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. ഇതോടെ പാലത്തിനായുള്ള നീണ്ട കാത്തിരിപ്പിനു അവസാനമാകും.
ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് ഭരണകാലത്ത് 2014ലാണു പാലം പണിക്കു കരാർ നൽകിയത്. അന്നു പത്തു കോടി രൂപയ്ക്കായിരുന്നു ആദ്യ കരാർ. സമീപന പാതയ്ക്കും മറ്റും സ്ഥലം ഏറ്റെടുക്കാൻ വൈകിയതോടെ പണി മുടങ്ങി. സമീപനപാതയിലെ പുറമ്പോക്കിലെ രണ്ടു കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും വൈകി. 2017 ജൂണിൽ നിർമാണം നിർത്തിവച്ചു.
അതിന് ശേഷം പഴയ കണക്കിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങി. സന്നദ്ധ സംഘടന ഇടപെട്ടാണ് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചത്. തുടർന്നു സമീപന പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കി.
സ്ഥലം എംൽഎ ആയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിരന്തര ഇടപെടൽ മൂലമാണു പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. എംസി റോഡ് നവീകരിച്ചതോടെ ജലഗതാഗതം തടസ്സപ്പെടാത്ത വിധം ഉയരം കൂടിയ പാലമാണ് പുതിയതായി പൂർത്തിയാകുന്നത്.




