കോഴിക്കോട്: എലത്തൂരിൽ വീണ്ടും എ.കെ. ശശീന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള എൻസിപി നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് പാർട്ടിയിൽ തർക്കം ശക്തമായി. നാലാം തവണയും ശശീന്ദ്രൻ തന്നെ എലത്തൂരിൽ നിന്ന് മത്സരിക്കുമെന്ന തീരുമാനത്തിനെതിരെ ഒരു വിഭാഗം ശക്തമായ എതിർപ്പ് തുടരുകയാണ്.
ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ നേതൃത്വത്തിൽ എൻസിപി കോഴിക്കോട് ജില്ലാ കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന യോഗത്തിൽ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധം ഉയർത്താനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ഇതിനിടെ പാർട്ടിയിലെ തർക്കം പരിഹരിക്കാൻ നേതാവ് സുപ്രിയ സുലെ നേതാക്കളുമായി ഓൺലൈൻ യോഗം വിളിച്ചതായും റിപ്പോർട്ടുണ്ട്.
ജില്ലാ കൺവെൻഷൻ മാറ്റിവെക്കണമെന്ന് എ.കെ. ശശീന്ദ്രൻ മുക്കം മുഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യോഗം മാറ്റില്ലെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ നിലപാട് പ്രവർത്തകരെ അറിയിക്കാനാണ് കൺവെൻഷൻ വിളിച്ചതെന്ന് മുക്കം മുഹമ്മദ് പറഞ്ഞു.
എലത്തൂരിൽ ശശീന്ദ്രനെ മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകണമെന്നാണ് മുക്കം മുഹമ്മദിന്റെ നിലപാട്. ഇതിനായി ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളും പ്രമേയം പാസാക്കിയിരുന്നു. എന്നാൽ പാർട്ടിയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ആരെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടി തന്നെ തീരുമാനിക്കട്ടെയെന്നും ശശീന്ദ്രൻ പ്രതികരിച്ചു.
പാർട്ടി യോഗത്തിൽ ഏകപക്ഷീയമായി ചർച്ച നടക്കുകയാണെന്നും തൻ്റെ സ്ഥാനാർഥിത്വം ഒഴിവാക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം നടന്ന എൻസിപി യോഗത്തിൽ നിന്ന് ശശീന്ദ്രൻ ഇറങ്ങിപ്പോയിരുന്നു.






