വിജയവാഡ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് എൻ ഹരിനാഥാണ് വിധി പുറപ്പെടുവിച്ചത്.
ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിലാണ് ഈ വിധി പ്രഖ്യാപനം ഉണ്ടായത്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവർ ക്രിസ്തുമത്തിലേക്ക് മാറിയാൽ പട്ടികജാതി/പട്ടികവർഗ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡി എന്നയാള്‍പ്പെട്ട സംഘം ജാതിയുടെ പേരിൽ അധിക്ഷേപിച്ചതായി ആനന്ദ് ചന്ദോളു പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പരാതി നൽകി ആനന്ദ് എസ്‌സി/എസ്‌ടി നിയമം ദുരുപയോഗം ചെയ്‌തതായും കോടതി കണ്ടെത്തി.






