കെനിയ: നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2,000-ത്തിലധികം ജീവനുള്ള റാണി ഉറുമ്പുകളെ ചൈനയിലേക്ക് കടത്താൻ ശ്രമിച്ച ചൈനീസ് പൗരൻ ഷാങ് കെക്വനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കിടെ ഇയാളുടെ ലഗേജിൽ ടെസ്റ്റ് ട്യൂബുകളിലും ടിഷ്യു പേപ്പർ റോളുകളിലും ഒളിപ്പിച്ച നിലയിൽ ഉറുമ്പുകളെ കണ്ടെത്തുകയായിരുന്നു.
അന്താരാഷ്ട്ര ജൈവ വൈവിധ്യ ഉടമ്പടി പ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ഈ പൂന്തോട്ട ഉറുമ്പുകളെ രാജ്യങ്ങൾക്കിടയിൽ വ്യാപാരം ചെയ്യുന്നത് കുറ്റകരമാണ്. യൂറോപ്പിലെയും ഏഷ്യയിലെയും വളർത്തുമൃഗ വിപണികളിൽ ഇവയ്ക്ക് ആവശ്യകത കൂടുന്നതാണ് കടത്തലിന് പിന്നിലെന്ന് അധികൃതർ പറയുന്നു.
സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര കടത്ത് ശൃംഖലയുണ്ടെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷാങിന്റെ ഫോണും ലാപ്‌ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടിയിട്ടുണ്ട്.






