കോഴിക്കോട്: പാചകവാതക വിതരണത്തിലെ പ്രതിസന്ധി ഹോട്ടൽ മേഖലയിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ഹോട്ടൽ ഉടമകൾ. ഗ്യാസ് കൂടുതൽ ചെലവാകുന്ന ചില വിഭവങ്ങൾ ഇനി വിളമ്പാൻ കഴിയാത്ത സാഹചര്യമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യുഎസ്. സന്തോഷ് കുമാർ അറിയിച്ചു.
ഇറാൻ– ഇസ്രയേൽ– യുഎസ് സംഘർഷത്തെ തുടർന്ന് പാചകവാതകത്തിന്റെ വില വർധിക്കുകയും വിതരണത്തിൽ കുറവ് വരികയും ചെയ്തതോടെയാണ് ഈ പ്രതിസന്ധി ഉണ്ടായത്. ഇതിന്റെ ആഘാതം കേരളത്തിലെ ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ ഏകദേശം 99 ശതമാനം ഹോട്ടലുകളും ഇപ്പോൾ പാചകത്തിനായി പൂർണമായും പാചകവാതകത്തെയാണ് ആശ്രയിക്കുന്നത്. ഫുഡ് ആൻഡ് സേഫ്റ്റി ആക്ട് നിലവിൽ വന്നതോടെ വിറകടുപ്പിൽ പാചകം ചെയ്യുന്നത് മിക്ക ഹോട്ടലുകളും ഉപേക്ഷിച്ചിരുന്നു. ജീവനക്കാരുടെ ആരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തത്.
ഇപ്പോൾ ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിൽ കുറവ് വന്നതോടെ ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഗാർഹിക ആവശ്യങ്ങൾക്ക് നൽകുന്ന പോലെ ഹോട്ടൽ മേഖലയ്ക്കും പാചകവാതക വിതരണത്തിൽ മുൻഗണന നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും യു.എസ്. സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ വിതരണക്കാർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






