മലപ്പുറം: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ ക്ഷാമം മലപ്പുറം ജില്ലയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ഗ്യാസ് ലഭിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ ചെറിയ ഹോട്ടലുകളും ചായക്കടകളും താത്കാലികമായി അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. പാചകവാതക വിതരണം തടസ്സപ്പെട്ടതിനാൽ മഞ്ചേരി മേഖലയിലെ ഹോട്ടലുകളും ചായക്കടകളും രണ്ടുദിവസത്തിനകം പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ മഞ്ചേരി മേഖലാ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർക്കും ഇത് വലിയ പ്രതിസന്ധിയാകും. കൂടാതെ, വിവാഹം നിശ്ചയിച്ചിട്ടുള്ള മാതാപിതാക്കൾക്കും ആശങ്കയുണ്ട്. ഗ്യാസ് ക്ഷാമം തുടരുകയാണെങ്കിൽ കല്യാണങ്ങൾ പോലും മാറ്റിവെക്കേണ്ടി വരുമോയെന്ന ഭയമാണ് ഉയരുന്നത്.
റംസാൻ മാസം കഴിഞ്ഞാൽ മുസ്ലിം വിവാഹങ്ങൾ കൂടുതലായി നടക്കാറുണ്ട്. സദ്യ, ബിരിയാണി, നെയ്ച്ചോർ പോലുള്ള പരമ്പരാഗത ഭക്ഷണം തയ്യാറാക്കാൻ കഴിയുമെങ്കിലും ന്യൂജെൻ വിഭവങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് കാറ്ററിങ് ഉടമകൾ പറയുന്നു.






