പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ മുൻ കൗൺസിലർമാരായ ദമ്പതികൾ സ്ഥാനാര്‍ത്ഥികളാകും മയിലുംപുറം, മോളുകുറുശ്ശി വാർഡുകളിലാണു മുൻ സ്‌ഥിരം സമിതി അധ്യക്ഷൻ കെ.ബി.ശശികുമാർ, ഭാര്യയും സിറ്റിങ് കൗൺസിലറുമായ എം.ഷെരിഫ എന്നിവർ സ്വതന്ത്ര സ്‌ഥാനാർഥികളായി മത്സരരംഗത്തിറങ്ങുന്നത്.
2015 ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ മയിലുംപുറം വാർഡിൽ 3 മുന്നണികളുടെയും സ്‌ഥാനാർഥികളോടു മത്സരിച്ചു 331 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ചരിത്രമാണു ശശികുമാറിന്റെത്. കൗൺസിലിലെത്തി യുഡിഎഫ് പിന്തുണയോടെ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷനുമായി. സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിതമായി സ്വീകരിച്ച അടവുനയത്തിന്റെ ക്ലൈമാക്സായിരുന്നു ശശികുമാറിൻ്റെ വിജയം.
ശശികുമാർ ഉൾപ്പെടെ 6 അംഗ സ്ഥിരം സമിതിയിൽ അധ്യക്ഷ സ്ഥാനത്തേക്കു സിപിഎം, കോൺഗ്രസ് പ്രതിനിധികളും ശശികുമാറും നാമനിർദേശ പത്രിക നൽകി. മത്സരത്തിനിറങ്ങിയ കോൺഗ്രസ് കൗൺസിലറുടെയും സ്‌ഥിരം സമിതിയിലെ മുസ്‌ലിം ലീഗ് അംഗത്തിന്റെയും തന്റെയും ഉൾപ്പെടെ 3 വോട്ടുകൾ ശശികുമാർ നേടി.
3 വോട്ടുകൾ സിപിഎം സ്ഥാനാർഥിക്കും ലഭിച്ചു. വോട്ടുകൾ തുല്യമായതോടെ മത്സരഫലം നറുക്കെടുപ്പിലേക്കു നീണ്ടു. അതുവരെ തുണച്ച ഭാഗ്യം അപ്പോഴും ശശികുമാറിനൊപ്പം നിന്നതോടെ സ്ഥിരം സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
5 വർഷം പൂർത്തിയായതോടെ വാർഡ് വനിത സംവരണമായി മാറി. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്വതന്ത്രയായാണു ഭാര്യ എം.ഷെരിഫ മത്സരിച്ചത്. 434 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇവർ വിജയിച്ചു.
ഇത്തവണ ഈ വാർഡ് രണ്ടായി വിഭജിക്കപ്പെട്ടതോടെ ഇരു വാർഡുകളിലായി ഭാര്യയും ഭർത്താവും സ്വതന്ത്രരായി മത്സരരംഗത്തിറങ്ങുകയാണ്. രാഷ്ട്രീയം ഉൾപ്പെടെ എല്ലാ അതിർവരമ്പുകൾക്കും അപ്പുറം നാട്ടുകാർ നൽകുന്ന പിന്തുണയാണു കരുത്തെന്ന് ഇരവരും പറയുന്നു.
ശശികുമാർ നേരത്തെ ബിജെപി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ്, നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുമായി ഉടക്കിപ്പിരിഞ്ഞ ശേഷം കോൺഗ്രസ് പാളയത്തിലെത്തിയെങ്കിലും അധികകാലം തുടർന്നില്ല. ഇതിനു ശേഷമാണു സ്വതന്ത്രനായി ഒറ്റപ്പാലം രാഷ്ട്രീയത്തിൽ വേരുറപ്പിച്ചത്.






