കണ്ണൂർ ∙ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സി പി എം. പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറി അസൗകര്യത്തെത്തുടർന്ന് ചുമതലയിൽ നിന്ന് മാറിയതോടെയാണ് അമൽ ബാബുവിനെ സെക്രട്ടറിയാക്കിയത്.
ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത അമൽ ബാബുവിനെ തിരിച്ചെടുത്തിരിക്കുകയാണ്. പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാണ് തിരിച്ചെടുത്തത്. 2024 ഏപ്രിൽ 5ന് നടന്ന സ്‌ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. അന്നു ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്‌ഫോടന ശേഷം സ്ഥലത്തുണ്ടായിരുന്ന ബോംബുകൾ ഒളിപ്പിച്ചുവെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ അമൽ ബാബു ഉൾപ്പെടെ 12 പ്രതികളുണ്ട്.
സ്ഫോടനവുമായി പാർട്ടിക്കു ബന്ധമില്ലെന്നാണു ഡിവൈഎഫ്‌ഐയും സിപിഎമ്മും വിശദീകരിച്ചത്. അമൽ ബാബു രക്ഷാപ്രവർത്തനത്തിന് എത്തിയതാണെന്ന് ആയിരുന്നു പാർട്ടിയുടെ വിശദീകരണം.






