കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടം മലയോര മേഖലയായ കൊടുവള്ളിയിലും ഓമശേരിയിലും കനത്ത വാദപ്രതിവാദങ്ങൾക്ക് കൂടി വേദിയാകുന്നു. പതിറ്റാണ്ടുകളായി ഐക്യ ജനാധിപത്യമുന്നണി ഭരിച്ചുകൊണ്ടിരിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഇത്തവണ ഭരണം പിടിക്കാനുള്ള ഉറച്ച പദ്ധതികളുമായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് നേരിടുന്നത്. എന്നാൽ പല ഡിവിഷനുകളിലും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ല എന്നുള്ളതാണ് ഏറെ ചർച്ചയാകുന്നത്.
അടിയുറച്ച പാർട്ടി പ്രവർത്തകരും നേതാക്കളുമായ പലരും സ്വതന്ത്ര സാരഥികളായി ഗ്ലാസ് ടേബിൾ ഫാൻ പോലെയുള്ള ഇതര ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. പല സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശപത്രിയുടെ പകർപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊടുവള്ളിയിലെ സിപിഎം പ്രാദേശിക നേതാക്കളടക്കം പാർട്ടിയായി രേഖപ്പെടുത്തിയത് നാഷണൽ സെക്കുലർ കോൺഫറൻസ് എന്നാണ്. കുന്നമംഗലം എംഎൽഎ പിടിഎ റഹീമിന്റെ പാർട്ടിയാണ് നാഷണൽ സെക്കുലർ കോൺഫറൻസ്. ഇവരുടെ ചിഹ്നമാണ് ഗ്ലാസ്. ഇത് ഈ ചിഹ്നം ലഭിക്കുന്നതിന് വേണ്ടിയാണ് സിപിഎം നേതാക്കൾ അടക്കം പാർട്ടി മാറി മത്സരിക്കുന്നത് എന്നതാണ് വിമർശനമാറുന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് പാർട്ടി ചിഹ്നം ഒഴിവാക്കി മത്സരിക്കുന്നത്. കൊടുവള്ളിയിലും മലയോര മേഖലകളിലും ഇതിനകം യു. ഡി. എഫ് ഇത് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി കഴിഞ്ഞു.
മലയോരമേഖലയുടെ ആസ്ഥാന ഭൂമികയായ ഓമശ്ശേരിയിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടങ്ങളിലും സ്വതന്ത്ര ചിഹ്നങ്ങളിൽ ആണ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഓമശ്ശേരി ആറാം വാർഡിൽ പ്രാദേശിക സിപിഎം നേതാവ് മനോജ് കുമാർ, പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവ് ഫാഹിസ് എന്നിവരൊക്കെ ടേബിൾ ഫാൻ അടയാളത്തിലാണ് മത്സരിക്കുന്നത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് പ്രാദേശിക രാഷ്ട്രീയം ആണെന്നും കൊടുവള്ളിയിലും ഓമശ്ശേരിയിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇത്തവണ മാറ്റം ഉണ്ടാകും എന്നുമാണ് സിപിഎം നേതാക്കൾ ഇതിനോട് പ്രതികരിക്കുന്നത്.



