ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപേ ഡിഎംകെയെതിരെ സിപിഎം വിമർശനവുമായി രംഗത്ത്. ഇടതു പാർട്ടികൾക്ക് യഥാർത്ഥ പ്രാധാന്യം നൽകിയില്ലെന്നും, അവരെ അഞ്ച് സീറ്റുകളിലേക്ക് ഒതുക്കിയെന്നുമാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കെ. ബാലകൃഷ്ണന്റെ ആരോപണം.
ഈ തെരഞ്ഞെടുപ്പിൽ യുവാക്കളിൽ വലിയ രാഷ്ട്രീയ ഉണർവ് പ്രകടമായിരുന്നുവെന്നും, മാറ്റത്തിനായുള്ള ആഗ്രഹം ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രണ്ടക്ക സാമ്പത്തിക വളർച്ചയുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അതിൽ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നും, എന്നാൽ അവർക്കായി എന്താണ് സർക്കാർ ചെയ്തതെന്ന് ചോദ്യം ചെയ്തു.
എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ സഖ്യകക്ഷികളിൽ നിന്നുതന്നെ ഡിഎംകെയെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടിവികെയുമായി സഖ്യമുണ്ടാക്കാത്തത് തെറ്റായ തീരുമാനമായിരുന്നുവെന്ന് കോൺഗ്രസിലെ ചിലർ വിലയിരുത്തുന്നു. കന്നിവോട്ടർമാരുടെയും യുവാക്കളുടെയും വോട്ടുകൾ ടിവികെയിലേക്ക് മാറിയതായും പ്രതികരണങ്ങളുണ്ട്.
സിപിഎവും ടിവികെ നേതാവ് വിജയ്ക്ക് രാഷ്ട്രീയ സ്വാധീനം ചെലുത്താൻ കഴിഞ്ഞെന്ന നിലപാടിലാണ്. മുൻപ് സംസ്ഥാന സെക്രട്ടറിയായിരിക്കെ ഡിഎംകെയെ വിമർശിച്ചതിനെ തുടർന്ന് ബാലകൃഷ്ണനെ പദവിയിൽ നിന്ന് മാറ്റിയതായും ആരോപണം നിലനിൽക്കുന്നു.




