തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. വിഷയത്തിൽ പാർട്ടിയുടെ നിലപാട് ആദ്യം കോൺഗ്രസിൽ തന്നെ ചർച്ച ചെയ്യണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ യുഡിഎഫിൽ തീരുമാനം എടുക്കാവൂ എന്നാണ് നേതാക്കളുടെ അഭിപ്രായം. മദ്യനയം സംബന്ധിച്ച കാര്യങ്ങൾ യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിലും ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടിയെ അറിയിക്കാതെയുള്ള തീരുമാനങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതിനെതിരെയും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. മദ്യനികുതി നിശ്ചയിച്ചതിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പിണറായി സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മദ്യനികുതി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
അതേസമയം, കേരളത്തിൽ ഏതുതരം മദ്യം വിൽക്കണമെങ്കിലും എക്സൈസ് വകുപ്പിന്റെ അനുമതി നിർബന്ധമാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുന്നണിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 1-ന് ധനബിൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ, അതിന് മുമ്പ് മദ്യനികുതി വിഷയത്തിൽ മുന്നണിയിൽ ചർച്ച നടത്തി തീരുമാനം എടുക്കാനാണ് നീക്കം.






