മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ രാജ്യത്ത് സിപിഎമ്മിന് പുതിയ നേതൃത്വം വരും. ആരാകും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഏറെ കാലങ്ങൾക്ക് ശേഷം പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിക്കുമെന്ന സൂചനകളാണ് അറിയുന്നത്. കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്.
അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. മുതിർന്ന നേതാവ് എം എ ബേബിക്കാണ് നറുക്ക് വീഴുവാൻ സാധ്യത. 2012 മുതൽ പി.ബിയിൽ പ്രവർത്തിക്കുന്ന സീനിയറായ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക മുഖം കൂടിയാണ്. പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്നത് എം എ ബേബിയുടെ പേരാണ്. സ്വന്തം ഘടകമായ കേരളത്തിൽ നിന്നുള്ള പിന്തുണ ബേബിക്ക് നിർണായകമാകും.
ബി.ജെ.പിക്കെതിരെ നിൽക്കുമ്പോഴും കോൺഗ്രസുമായുള്ള സഹകരണത്തെ നഖശിഖാന്തം എതിർക്കുന്നതാണ് കേരള ലൈൻ. എന്നാൽ, കോൺഗ്രസുമായി കൈകോർക്കേണ്ട സാഹചര്യമാണ് ഇൻഡ്യ മുന്നണിയിലുള്ളത്. മലയാളിയായ ജനറൽ സെക്രട്ടറി ഇൻഡ്യ മുന്നണി നേതൃത്വത്തിൽ നിൽക്കുന്നത് കേരളത്തിൽ സിപിഎമ്മിന് തലവേദനയാകും.






