തൃശ്ശൂർ: പുന്നയൂർകുളം കിഴക്കേ ചെറായിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ പതിനൊന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
പരിക്കേറ്റവർ: നിവേദ്ധ (11), നിരഞ്ജൻ (14), കൈലാസ് (12), വൈഷ്ണ (13), കരിഷ്മ (17), വേദാ ജാനകി (13), സായി കൃഷ്ണ (14), ശ്രീലക്ഷ്മി (13), ഗോപാലൻ (75), മണി (63), രഞ്ജിത്ത് (28).
എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനമായി കടന്നുപോകുന്നതിനിടെ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മൈദാനത്തിലേക്ക് പടക്കം എറിഞ്ഞതിനെ ചോദ്യം ചെയ്ത രഞ്ജിത്തിനെയും ഗോപാലനെയും മർദ്ദിച്ചുവെന്നാണ് പരാതി. ഇത് തടയാൻ ശ്രമിച്ച കുട്ടികളെയും ഇരുമ്പ് വടികൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതായും ആരോപിക്കുന്നു.
പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കെകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ പ്രേമനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.



