കൽപ്പറ്റ: ടൗൺഷിപ്പിലെ ചില വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ സാങ്കേതിക പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ ഉണ്ടായ വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെ വിശദമായ പരിശോധനകൾ നടത്താനാണ് തീരുമാനം.
നിലവിൽ രണ്ട് വീടുകളിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. ദുരന്ത പ്രതിരോധ ശേഷിയുള്ള രീതിയിൽ ഏകദേശം 26.94 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
വിള്ളൽ കണ്ടെത്തിയ വീടുകളിൽ ഊരാളുങ്കൽ അധികൃതർ പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളൽ രൂപപ്പെട്ട് ചോർച്ച ഉണ്ടായത്. പ്രശ്നം ഗുരുതരമല്ലെന്നും ഉടൻ പരിഹരിക്കുമെന്നും അവർ അറിയിച്ചു.
ചൂരൽമല സ്വദേശിയായ നൗഫലിന്റെ വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ രൂപപ്പെട്ട വിവരം ആദ്യം പുറത്ത് വന്നതിനെ തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലും സമാന പ്രശ്നം കണ്ടെത്തുകയായിരുന്നു. ഇതോടെ ഊരാളുങ്കൽ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവീടുകളിലുമുള്ള തകരാറുകൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പിലെ ആദ്യ സോണിലെ ഏഴ്, എട്ട് നമ്പർ വീടുകളിലാണ് നിലവിൽ വിള്ളൽ കണ്ടെത്തിയത്. ബാധിച്ച ഭാഗങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതുവരെ ആശങ്ക മാറില്ലെന്ന് വീടുടമകൾ അറിയിച്ചു.
മാർച്ച് ഒന്നിനാണ് ടൗൺഷിപ്പിലെ 178 വീടുകൾ ദുരന്തബാധിതർക്കായി സർക്കാർ കൈമാറിയത്. നിർമാണം വേഗത്തിൽ പൂർത്തിയാക്കേണ്ട സമ്മർദ്ദം കാരണം ചില പരിശോധനകൾ മാറ്റിവെച്ചിരിക്കാമെന്ന സൂചനയും നിലനിൽക്കുന്നു.




