തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം മലയാള സിനിമാ മേഖലയെയും ബാധിക്കാൻ തുടങ്ങി. എൽപിജി സിലിൻഡറുകളുടെ ലഭ്യതയിൽ തുടരുന്ന പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ ഏകദേശം 18ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് തടസപ്പെടാൻ സാധ്യതയുണ്ടെന്ന് സിനിമാ മേഖല ആശങ്കപ്പെടുന്നു. ഓരോ ഷൂട്ടിങ് സെറ്റിലും ദിനംപ്രതി നൂറിലധികം ആളുകൾക്കാണ് ഭക്ഷണം ഒരുക്കേണ്ടിവരുന്നത്.
മിക്ക സെറ്റുകളിലും രണ്ടുദിവസത്തേക്ക് മതിയാകുന്ന എൽപിജി സിലിൻഡറുകൾ മാത്രമാണ് നിലവിലുള്ളതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, ഷെഡ്യൂളുകൾ താറുമാറായാൽ അഞ്ചുകോടി രൂപവരെ നഷ്ടമുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നാൽ നടന്മാരുടെയും മറ്റ് സാങ്കേതിക പ്രവർത്തകരുടെയും ഡേറ്റുകൾക്ക് വലിയ ബാധ്യത ഉണ്ടാകും. ചെറുകാലത്തേക്കുള്ള തടസ്സം പോലും പിന്നീട് റീ-ഷെഡ്യൂളിങ് ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങളെ ഗൗരവമായി ബാധിക്കുമെന്നും നിർമാതാക്കൾ പറഞ്ഞു.
ഒരു ഷൂട്ടിങ് സെറ്റിൽ ഭക്ഷണം തയ്യാറാക്കാൻ ദിവസേന അഞ്ച് എൽപിജി സിലിൻഡർ വരെ ആവശ്യമായി വരാറുണ്ട്. സാധാരണയായി രാവിലെ മൂന്നുമണിമുതൽ പാചകം ആരംഭിക്കുകയും 7.30ഓടെ പ്രാതൽ നൽകുകയും ചെയ്യുന്നതാണ് പതിവ്. സിലിൻഡർ ക്ഷാമം രൂക്ഷമായതോടെ വിറകടുപ്പുകൾ, ഇൻഡക്ഷൻ കുക്കറുകൾ തുടങ്ങിയ ബദൽ മാർഗങ്ങൾ നിർമാതാക്കൾ പരിഗണിച്ചുതുടങ്ങിയിട്ടുണ്ട്.
മലയാള സിനിമകൾക്ക് പുറമേ കേരളത്തിൽ ചിത്രീകരണം നടക്കുന്ന മറ്റ് ഭാഷാ സിനിമകളെയും ഈ പ്രതിസന്ധി ബാധിക്കുകയാണ്. തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ഒരു ഹിന്ദി ചിത്രവും ഇടക്കൊച്ചിയിൽ ചിത്രീകരണം നടക്കുന്ന ഒരു തമിഴ് ചിത്രവും സമാന പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് വിവരം.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമകളുടെ ഗൾഫ് റിലീസുകളും അനിശ്ചിതത്വത്തിലാണെന്ന് നിർമാതാക്കൾ പറഞ്ഞു. മലയാള സിനിമയുടെ വിദേശ വരുമാനത്തിൽ വലിയ പങ്ക് ഗൾഫ് വിപണിയിലാണ് നിന്നെത്തുന്നത്. പ്രഖ്യാപിച്ച തീയതികളിൽ അവിടെ റിലീസ് നടത്താനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
യു.എ.ഇ.യിൽ സിനിമാ പ്രദർശനത്തിന് നിലവിൽ പ്രശ്നങ്ങളില്ലെങ്കിലും ഖത്തറിലും സൗദി അറേബ്യയിലും പ്രതിസന്ധി നിലനിൽക്കുന്നുവെന്നാണ് വിവരം. അതിനാൽ യു.എ.ഇ. റിലീസുമായി മുന്നോട്ടുപോകാനാണ് നിർമാതാക്കളുടെ ശ്രമം. അവിടെയും സാഹചര്യം വഷളായാൽ റിലീസ് മാറ്റിവെക്കുന്നതടക്കമുള്ള നടപടികൾ പരിഗണിക്കേണ്ടിവരുമെന്നാണ് സിനിമാ മേഖല വ്യക്തമാക്കുന്നത്.






