കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജീവനക്കാർക്ക് ഡി.എ സംബന്ധിച്ച സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധതയില്ലെന്നും അത് നല്ല ഭരണത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്ക് (SPARK) സംവിധാനത്തിൽ നിന്ന് ഡാറ്റ കൈമാറിയതായി തെളിയിക്കുന്ന തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ സ്പാർക്കിൽ നിന്ന് ചോർത്തിയതായി ആരോപിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരൻ അനിൽകുമാർ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നു.
ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സന്ദേശങ്ങൾ അയച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്നും, ഭരണനിർവഹണത്തിന്റെ ഭാഗമായ വിവരങ്ങൾ മാത്രമാണ് ജീവനക്കാർക്ക് കൈമാറിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.






