ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) സ്‌ഫോടകവസ്തുവായിരിക്കാം പ്രതികൾ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സാത്താന്റെ മാതാവ് (മദർ ഒഫ് സാത്താൻ) എന്നാണിത് എന്നറിയപ്പെടുന്നത്. ഡിറ്റോനേറ്റർ ഇല്ലാതെ തന്നെ ചൂടുകൊണ്ട് പൊട്ടിത്തെറിക്കുന്ന തരം സ്‌ഫോടകവസ്തുവാണിത്. ഡൽഹി സ്‌ഫോടനത്തിനായി ഉപയോഗിച്ചത് ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയിലാണ് ഫോറൻസിക് വിദഗ്ദ്ധർ.
സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ആയിരിക്കാം ഉപയോഗിച്ചതെന്നായിരുന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ടിഎടിപിയുടെ സ്‌ഫോടനശേഷിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതികരണശേഷിയുള്ള സ്ഫോടകവസ്തുവായാണ് ടിഎടിപിയെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ഘർഷണം, മർദ്ദം, താപനിലയിലെ വർദ്ധനവ് എന്നിങ്ങനെ ഭൗതിക പരിതസ്ഥിതിയിലെ ഏത് മാറ്റവും സ്ഫോടനത്തിന് കാരണമാകാം. രാസപരമായും താപപരമായും സ്ഥിരതയുള്ളതും ബാഹ്യ സ്ഫോടനം ആവശ്യമുള്ളതുമായ അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി ടിഎടിപിക്ക് ഡിറ്റോനേറ്റർ ആവശ്യമില്ല.
നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ടിഎടിപി ‘സാത്താന്റെ മാതാവ്’ എന്നറിയപ്പെടുന്നത്. 2017ലെ ബാഴ്‌സലോണ ആക്രമണം, 2015ലെ പാരീസ് ആക്രമണം, 2017ലെ മാഞ്ചസ്റ്റർ സ്ഫോടനം, 2016ലെ ബ്രസ്സൽസ് സ്ഫോടനം എന്നിവിടങ്ങളിൽ ടിഎടിപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നവർക്ക് തീവ്രവാദ പരിശീലനം ലഭിച്ചിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.






