ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യയുടെ വിമാന സർവീസ് കനത്ത പുകമഞ്ഞിനെ തുടർന്ന് റദ്ദാക്കി. എന്നാൽ യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യം ഒരുക്കാത്തതിൽ എയർഇന്ത്യക്കെതിരെ പരാതിയുയർന്നിട്ടുണ്ട്. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് തുക ഏഴ് ദിവസത്തിനകം തിരികെ നൽകുമെന്നും എയർഇന്ത്യ അറിയിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതോടെ ദൃശ്യപരത ശൂന്യത്തിനടുത്തേക്ക് താഴ്ന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി റോഡ് ഗതാഗതവും വ്യോമഗതാഗതവും ഗുരുതരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ വൈകുന്നതായും റിപ്പോർട്ടുണ്ട്.
വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ആരംഭിച്ചു. മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇനി ഇന്ധനം നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭാരത് സ്റ്റേജ് ആറിന് താഴെയുള്ള വാഹനങ്ങൾക്കാണ് നഗരപ്രവേശന വിലക്ക്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി അതിർത്തികളടക്കം പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



