കൊല്ലം: അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി. അപകടങ്ങൾ ഒഴിവാക്കുകയും വൈദ്യുതിസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടത്തുന്നത്. കെഎസ്ഇബി എന്നിവയുടെ സഹകരണത്തോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവത്കരണ ക്ലാസ് നിർബന്ധമായും സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടത്തുമ്പോൾ താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 100-ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഈ നിയമം ബാധകമായിരിക്കും. പഠനത്തെ ബാധിക്കാതെയായിരിക്കും ക്ലാസുകൾ നടത്തേണ്ടതെന്നും വിദ്യാഭ്യാസ ഉപഡയറക്ടർമാരോട് നിർദേശിച്ചു.
തേവലക്കര ബോയ്സ് ഹൈസ്കൂൾയിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിക്ക് ഷോക്കേറ്റ് മരിക്കുകയായിരുന്നു.
സ്വിച്ച് ഉപയോഗം, വൈദ്യുതോപകരണങ്ങളുടെ സുരക്ഷിത ഉപയോഗം, മഴക്കാലത്തെ മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തും. ഷോക്കും തീപിടിത്തവും ഒഴിവാക്കാൻ ഇ.എൽ.സി.ബി., ആർ.സി.സി.ബി. സ്വിച്ചുകൾ സ്കൂളുകളിൽ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകും. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കൾക്കും പി.ടി.എയുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.




