അഹമ്മദാബാദ്: ഐപിഎല്ലിൽ വീണ്ടും ക്യാച്ച് വിവാദം. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറിൻറെ വിക്കറ്റിനെ ചൊല്ലിയാണ് വിവാദം. അർഷാദ് ഖാൻറെ പന്തിൽ ജയ്സൻ ഹോൾഡർ എടുത്ത ക്യാച്ച് നിലത്ത് തട്ടിയെന്നാണ് ആരോപണം. തേഡ് അംപയർ ഔട്ട് വിളിച്ചതോടെ വിരാട് കോലിയടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി എത്തി. ആർസിബി ഇന്നിങ്സിന്റെ എട്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. അർഷാദ് ഖാൻറെ പന്തിൽ ജയ്സൻ ഹോൾഡറും കഗീസോ റബാദയും ക്യാച്ചിനായി ഓടിയെത്തി. റബാദ എടുക്കുമെന്നു തോന്നിച്ച ക്യാച്ച് ഡീപ് സ്ക്വയർ ലെഗിൽനിന്ന് ഓടിയെത്തിയ ഹോൾഡർ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
A CONTROVERSIAL CALL IN THE IPL. pic.twitter.com/FasUPrvqub
— Mufaddal Vohra (@mufaddal_vohra) April 30, 2026
റബാദയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഹോൾഡർ നിലത്ത് വീഴുകയും ചെയ്തു. പന്ത് പൂർണമായും ഗ്രൗണ്ടിൽ തൊട്ടെങ്കിലും ഹോൾഡർ പന്തിൽനിന്നു പിടിവിട്ടിരുന്നില്ല. അംപയർ ഔട്ട് വിളിച്ചുവെങ്കിലും രജത് പാട്ടീദാർ മൈതാനത്ത് തുടർന്നതോടെ തർക്കമായി. സൈഡ്ലൈനിൽ നിന്ന കൊഹ്ലി കട്ടക്കലിപ്പിൽ ഒഫീഷ്യൽസിനോട് സംസാരിക്കുന്നതും കാണാമായിരുന്നു. മത്സരം ആർസിബി തോൽക്കുകയും ചെയ്തതോടെ വിവാദം കനത്തു.




