മഹാകുംഭമേളയിലെ വൈറൽ താരത്തിന് സിനിമയിൽ വേഷം വാഗ്‌ദാനം ചെയ്ത് വാർത്തകളിൽ ഇടം നേടിയ ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയ്ക്ക് ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട മറ്റൊരു വ്യാജ പരാതിയാണിതെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.2020 ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ താമസിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയാണ് മിശ്രയെ പരിചയപ്പെട്ടതെന്ന് 28 കാരിയായ പരാതിക്കാരി ആരോപിച്ചു.
ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതി തന്നെ കാണാൻ നിർബന്ധിച്ചത്. തുടർന്ന് 2021 ജൂൺ 18 നാണ് ഇയാൾ പരാതിക്കാരിയെ റിസോർട്ടിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്. അതേസമയം മിശ്രയുമായി പരസ്പര സമ്മതത്തോടെയുള്ള ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് സ്ത്രീ സത്യവാങ്മൂലത്തിൽ പറഞ്ഞതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി 45 കാരനായ സിനിമാ സംവിധായകന് ജാമ്യം അനുവദിച്ചത്. കൂടാതെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഇത്തരം വ്യാജ പരാതികൾ ശക്തമായും കർശനമായും കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.






