കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും, ഘടകകക്ഷികൾക്കിടയിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം നടന്ന അവസാനവട്ട സീറ്റ് വിഭജന ചർച്ചയ്ക്കിടെ എൻസിപി (ശരത് പവാർ വിഭാഗം) പ്രതിനിധി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതാണ് മുന്നണിയിലെ ഭിന്നത പരസ്യമാക്കിയത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) കക്ഷികളെ കൂടാതെ എൻസിപി ശരത് പവാർ വിഭാഗത്തെ മാത്രമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ മറ്റ് ചെറു ഘടകകക്ഷികളെ ഒഴിവാക്കിയത് അവഗണനയായി കണക്കാക്കി പലരും അമർഷത്തിലാണ്.
സീറ്റ് വിഭജനത്തിൽ എൻസിപിയെ പരിഗണിക്കാത്തതിലും, അവർ വിജയിച്ച ഒരു കൗൺസിലർ സീറ്റ് കൂടി തിരിച്ചെടുത്തതിലുമാണ് പ്രതിഷേധം ഉടലെടുത്തത്. “നിങ്ങൾ ചെയ്യുന്നത് ന്യായമാണോ?” എന്ന് എൻസിപി പ്രതിനിധി ബെന്നി മൈലാടൂർ ചോദ്യമുയർത്തിയെങ്കിലും ഇടതു നേതാക്കൾക്ക് മറുപടി നൽകിയില്ല.
ഇതേത്തുടർന്ന് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചുകൊണ്ട് ബെന്നി മൈലാടൂർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കേരള കോൺഗ്രസ് (എം) മുന്നണിയിൽ പ്രവേശിച്ചതോടെ തങ്ങൾക്ക് നേരിട്ട നഷ്ടമാണ് എൻസിപി ചൂണ്ടിക്കാട്ടുന്നത്. മാണി സി. കാപ്പൻ പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിലേക്ക് പോയതോടെ ഒരു എംഎൽഎ സ്ഥാനം നഷ്ടമായ എൻസിപിക്ക്, നിലവിൽ ഉണ്ടായിരുന്ന ഒരു കൗൺസിലർ സീറ്റ് കൂടി നഷ്ടപ്പെട്ടത് കടുത്ത തിരിച്ചടിയായി.
ഇനി എൽഡിഎഫിന് നൽകുന്ന സാമ്പത്തിക വിഹിതത്തിലും പരിപാടികളിലെ പങ്കാളിത്തത്തിലും എൻസിപി പുനർചിന്തനം നടത്തുമെന്നാണ് അറിയുന്നത്. സിപിഎം – സിപിഐ – കേരള കോൺഗ്രസ് (എം) സഖ്യത്തിനെതിരെ മറ്റ് ഘടകകക്ഷികൾ തങ്ങൾക്ക് നേരിട്ട അവഗണനയിൽ കടുത്ത അമർഷത്തിലാണ്. നിയോജക മണ്ഡലത്തിലെ പൊതുവായ സ്ഥിതി വിലയിരുത്തുമ്പോൾ സിപിഐയ്ക്കും കാര്യമായ പരിഗണന ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



