കർണാടക: ഏപ്രിൽ മുതൽ കർണാടകയിൽ പെയ്ത കനത്ത മഴയിൽ 71 പേർ മരിച്ചതായി സംസ്ഥാന സർക്കാർ. മാർച്ച് 1 മുതൽ മെയ് 31 വരെ പെയ്ത മഴയിൽ സംസ്ഥാനത്തുടനീളം ഇടിമിന്നലും കൊടുങ്കാറ്റും വൻ നാശനഷ്ട്ടം വിതച്ചതായും സംസ്ഥാനസർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു .ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ ഇടിമിന്നൽ മൂലം 48 പേരും, മരങ്ങൾ കടപുഴകി വീണ് ഒമ്പത് പേരും, വീട് തകർന്ന് അഞ്ച് പേരും, മുങ്ങിമരണത്തിൽ നാല് പേരും, മണ്ണിടിച്ചിലിൽ നാല് പേരും, വൈദ്യുതാഘാതത്തിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ആകെ 71 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരുടെ അവകാശികൾക്ക് 5 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം വിതരണം ചെയ്തതായും കൂടാതെ 2,068 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഇതിൽ 1,926 വീടുകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും പ്രസ്താവനയിൽ ഉണ്ട് .സംസ്ഥാനത്ത് ആകെ അഞ്ച് എൻഡിആർഎഫ് ടീമിലുണ്ട് . കൂടാതെ മഴക്കാലത്ത് അടിയന്തര പ്രതികരണത്തിനായി കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾക്കായി ഓരോ ടീമിനെയും, മറ്റൊരു സംഘത്തെ ബെംഗളൂരുവിൽ സജ്ജീകരിച്ചിട്ടുണ്ട് . ഇതിനുപുറമെ, അടിയന്തര പ്രതികരണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി അഗ്നിശമന സേന, എസ്ഡിആർഎഫ്, മറ്റ് അടിയന്തര സേവന സംഘങ്ങൾ എന്നിവ ആവശ്യാനുസരണം ലഭ്യമാകും.






