തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതും പ്രചാരണത്തിന് അനുവദിച്ച സമയം വെട്ടിക്കുറച്ചതും കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി വെറും ഒൻപത് ദിവസം മാത്രമാണ് ലഭിക്കുന്നതെന്നും, കോൺഗ്രസിന് നിർണ്ണായകമായ പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾ കൂടി നീട്ടിവെക്കുന്നതിൽ കമ്മീഷന് എന്തായിരുന്നു തടസ്സമെന്ന് ചോദിച്ച വേണുഗോപാൽ, കമ്മീഷന്റെ സമീപനത്തിൽ വലിയ ദുരൂഹതയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഇത്തരം നീക്കങ്ങളിൽ തങ്ങൾക്ക് ഭയമില്ലെന്നും എത്ര കുറഞ്ഞ സമയമായാലും പോരാട്ടത്തിന് കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കേരളത്തിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും 25 ദിവസം കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണം മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.






