തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ ഭിന്നതയിൽ ഘടകകക്ഷിയായ ലീഗിന് കടുത്ത അതൃപ്തി. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കേ പാർട്ടിയിലെ വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് ലീഗ് പറയുന്നു. ഭരണപക്ഷത്തിനെതിരെ സമരങ്ങൾ ചെയ്ത് സജീവമാകേണ്ട സമയത്ത് പരസ്പരം തമ്മിലടിക്കുന്ന കോൺഗ്രസിന്റെ സമീപനം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ലീഗ് നേതാക്കൾ വിലയിരുത്തുന്നു. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റുമായി ലീഗ് നേതൃത്വം ആശയ വിനിമയം നടത്തിയെന്നും അറിയുന്നു. അതേസമയം, സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ ഭിന്നതയിൽ ദേശീയ നേതൃത്വത്തിന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി റിപ്പോർട്ട് സമർപ്പിച്ചതായി അറിയുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരിലും ഭിന്നതയിലും എഐസിസിക്ക് കടുത്ത അസ്വസ്ഥതയും അമര്‍ഷവുമുണ്ട്. അടുത്ത വര്‍ഷം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കെപിസിസിയിലെ അന്തര്‍സംഘര്‍ഷവും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള താന്‍പോരിമയും കേന്ദ്രനേതൃത്വത്തിന് അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. നേതൃത്വത്തില്‍ മാറ്റത്തിന് കാഹളം മുഴക്കുന്നുണ്ട്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോള്‍ ധാര്‍ഷ്ട്യവും കാര്‍ക്കശ്യവും അണികളെ ഉലയ്ക്കുന്നുണ്ടെന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഏകോപനമില്ലായ്മ ഉണ്ടാകുന്നുണ്ടെന്ന വിമര്‍ശനവും ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയരുന്നുണ്ട്.




