ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം പ്രവചനാതീതമായി തുടരുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഡിഎംകെയും അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. എന്നാൽ ഇത്തവണ സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ), സീമാന്റെ എൻടികെയും ഇരുമുന്നണികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തന്തി ടിവി പുറത്തിറക്കിയ ഏറ്റവും പുതിയ സർവേ ഫലങ്ങൾ പ്രകാരം സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ 84 ഇടത്ത് ഡിഎംകെ സഖ്യത്തിനാണ് നിലവിൽ മുൻതൂക്കം. എഐഎഡിഎംകെ സഖ്യം 72 സീറ്റുകളിൽ ശക്തമായ സാന്നിധ്യമറിയിക്കുമ്പോൾ 77 മണ്ഡലങ്ങളിൽ വിജയം പ്രവചനാതീതമായി തുടരുകയാണ്.
നാല് ഘട്ടങ്ങളിലായി നടത്തിയ സർവേയിലെ കണക്കുകൾ പ്രകാരം ആദ്യ ഘട്ടത്തിലെ 48 സീറ്റുകളിൽ 21 ഇടത്ത് ഡിഎംകെയും 14 ഇടത്ത് എഐഎഡിഎംകെയും മുന്നേറുന്നു. രണ്ടാം ഘട്ടത്തിലെ 52 സീറ്റുകളിൽ 19 എണ്ണം നേടി എഐഎഡിഎംകെ നേരിയ മേധാവിത്വം പുലർത്തുന്നുണ്ട്. മൂന്നാം ഘട്ടത്തിൽ 50 സീറ്റുകളിൽ 19 എണ്ണം ഡിഎംകെയ്ക്ക് അനുകൂലമാകുമെന്നാണ് പ്രവചനം. രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന ടിവികെ നേതാവ് വിജയ്‌യുടെ കന്നിപ്പോരാട്ടത്തിൽ പെരമ്പൂർ മണ്ഡലത്തിൽ താരം വിജയിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ വിജയ് മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ ട്രിച്ചി ഈസ്റ്റിൽ ഡിഎംകെയുമായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ടിവികെയും എൻടികെയും പിടിക്കുന്ന വോട്ടുകൾ തമിഴ് രാഷ്ട്രീയത്തിന്റെ വിധി മാറ്റിയെഴുതുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



