തൃശൂർ: വെള്ളറക്കാട് കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴുത്തിൽ ലഭിച്ച ആഴത്തിലുള്ള കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ.
കഴുത്തിനൊപ്പം മുഖം, മൂക്ക്, കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് കടിയേറ്റത്. 84-കാരിയായ കാർത്യായനിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കിടപ്പുരോഗിയായ കാർത്യായനിയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനും നേരെയാണ് വീട്ടിലേക്ക് കയറിയ നായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർക്ക് കൂടി പരിക്കേറ്റതോടൊപ്പം രണ്ട് നായകൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഭക്ഷണം വാങ്ങി കാർത്യായനിയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും സഹോദരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്യായനി മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തി. പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ റബർ തോട്ടത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച നായയെ നാട്ടുകാർ അടിച്ചു കൊന്നു. ശേഷം നായയെ മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






