കോഴിക്കോട്: രാമനാട്ടുകര നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളായ രണ്ടുപേർക്ക് ഇരട്ട വോട്ട് ഉണ്ടെന്ന് പരാതി. വൈദ്യരങ്ങാടി സൗത്ത് 14-ാം ഡിവിഷനിലെ സ്ഥാനാർഥി വി.ടി. റംല, ഹെൽത്ത് സെന്റർ 16-ാം ഡിവിഷനിലെ സ്ഥാനാർഥി കെ.പി. അബ്ദുൽ നാസർ എന്നിവർക്കെതിരെയാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും മുസ്ലീംലീഗ് സ്ഥാനാർഥികളാണ്. സ്ഥാനാർഥിയായി പത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന സത്യപ്രസ്താവനയ്ക്കും നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമായി ഇരുവരും വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ഈ സാഹചര്യത്തിൽ, സ്ഥാനാർഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
പതിനാലാം ഡിവിഷനിലെ സ്ഥാനാർഥിയായ റംല, താൻ താമസിക്കുന്ന പതിമൂന്നാം ഡിവിഷനിലെ 13/25 വീട്ടുനമ്പറിൽ 922 ക്രമനമ്പറായുള്ള വോട്ടറാണ്. എന്നാൽ, ഇവർ മത്സരിക്കുന്ന 14-ാം ഡിവിഷനിലും 14/440 വീട്ടുനമ്പറിൽ 416 ക്രമനമ്പറായി വോട്ടുള്ളതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതുപോലെ, പതിനഞ്ചാം ഡിവിഷനിലെ താമസക്കാരനായ അബ്ദുൽ നാസറിന് ഇതേ ഡിവിഷനിൽ 1108 ക്രമനമ്പർ പ്രകാരം വോട്ടുള്ളപ്പോൾ, അദ്ദേഹം മത്സരിക്കുന്ന പതിനാറാം ഡിവിഷനിലും 16/321 വീട്ടുനമ്പറിൽ 912 ക്രമനമ്പറിൽ വോട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.ഇരു സ്ഥാനാർഥികളുടെയും ചട്ടലംഘനം ചൂണ്ടിക്കാട്ടി 14, 16 ഡിവിഷനുകളിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർമാരായ ചന്ദ്രൻ കോടിയാട്ട്, പി. രാജേഷ് എന്നിവർ ജില്ലാ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രേഖകൾ സഹിതം പരാതി നൽകിയിട്ടുണ്ട്.
അടിയന്തരമായി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം.രാമനാട്ടുകര നഗരസഭയിൽ 14, 16 ഉൾപ്പെടെ നിരവധി ഡിവിഷനുകളിൽ നഗരസഭ ഭരണം ഉപയോഗപ്പെടുത്തി ഒരു വിഭാഗം ജീവനക്കാരുടെ സഹായത്തോടെ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായി നേരത്തെയും ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഇരട്ട വോട്ടുകൾ സംബന്ധിച്ച എൽഡിഎഫ് പരാതിക്ക് പ്രാധാന്യമേറെയാണ്.


