ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരിയാണ് ജീവനൊടുക്കിയത്. സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയിൽ ജീവനൊടുക്കുകയായിരുന്നു.
ജൂൺ 27നായിരുന്നു ഗജേന്ദ്രൻ എന്നയാളുമായി ലോകേശ്വരിയുടെ വിവാഹം. അഞ്ച് പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ രക്ഷിതാക്കൾ സമ്മതിച്ചത്. എന്നാൽ നാല് പവനും ബൈക്കും നൽകിയ ലോകേശ്വരിയുടെ മാതാപിതാക്കൾ ഒരു പവൻ നൽകാൻ സാവകാശം ചോദിച്ചിരുന്നു. എന്നാൽ ഭർതൃ മാതാവും ഭർത്താവിന്റെ സഹോദരന്റെ ഭാര്യയും ബാക്കിയുളള സ്വർണം നൽകാൻ ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു.
ശേഷിക്കുന്ന സ്വർണവും എയർ കണ്ടീഷണറും വീട്ടിലേക്കുള്ള സാധനങ്ങളും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് ആരോപണം. ലോകേശ്വരിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ആരോപണം ലോകേശ്വരിയുടെ ഭർതൃകുടുംബം നിഷേധിച്ചിട്ടുണ്ട്.






