തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന തോമസ് ജോസഫിന്റെ സീറ്റ് പ്രവചനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. പി. സരിൻ. കേരളത്തിലെ ഒരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിച്ച പ്രവചനത്തിന്റെയും അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടയുടെയും യഥാർത്ഥ മുഖം തുറന്ന് കാട്ടുന്നതാണ് ഡോ. പി. സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ച വിശദമായ കുറിപ്പ്. കഴിഞ്ഞ കാലങ്ങളിൽ തോമസ് ജോസഫ് നടത്തിയ വിവിധ തിരഞ്ഞെടുപ്പ് പ്രവചനങ്ങളും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളും അക്കമിട്ട് വിശദീകരിച്ചാണ് ഡോ. പി. സരിൻ വിമർശനം ഉന്നയിക്കുന്നത്. 2014 പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പ്രവചനങ്ങളിൽ നിന്ന് ആരംഭിച്ച് 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലേയ്ക്കും പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലേയ്ക്കുമുള്ള എല്ലാ പ്രവചനങ്ങളും എത്രത്തോളം തെറ്റിപ്പോയെന്നതിന്റെ ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
2014 പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നേതൃത്വത്തിന്റെ സുപ്രധാന യോഗത്തിൽ പങ്കെടുത്ത തോമസ് ജോസഫ് 280 സീറ്റ് യു.പി.എയ്ക്ക് ലഭിക്കുമെന്ന് ‘കുറ്റമറ്റ കണക്കുകൂട്ടലിലൂടെ’ പ്രവചിച്ചതായും, അതിന് പ്രതിഫലമായി രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതായും ഡോ. പി. സരിൻ കുറിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസിന് രാജ്യത്ത് ലഭിച്ചത് അമ്പതോളം സീറ്റുകൾ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം പ്രവചിച്ചപ്പോഴും ജനവിധി 92 സീറ്റ് നൽകി എൽഡിഎഫിനെ അധികാരത്തിലേൽപ്പിച്ച യാഥാർത്ഥ്യവും ഡോ. പി. സരിൻ ചൂണ്ടിക്കാട്ടുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ പ്രവചനങ്ങളാണ് നടത്തിയതെങ്കിലും ജനം വീണ്ടും എൽഡിഎഫിനാണ് അധികാരം നൽകിയതെന്നും അദ്ദേഹം പറയുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന പ്രവചനങ്ങളെയും കടുത്ത ഭാഷയിലാണ് ഡോ. പി. സരിൻ വിമർശിക്കുന്നത്. ‘ഐഐഎം’ എന്ന പേര് ഉപയോഗിച്ച് ബിജെപിയോട് അടുപ്പം പുലർത്തുന്ന പ്രവചന വിദഗ്ധനെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ഇത്തരം പ്രവചനങ്ങളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന യുഡിഎഫ് നിലപാടുകളെയും ഡോ. പി. സരിൻ ചോദ്യം ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ഒരു മാധ്യമസ്ഥാപനത്തിന്റെ വാക്കുകൾ കേട്ട് ബിജെപിയെ കേരളത്തിൽ വളർത്തുന്ന പ്രവണതയ്ക്കുള്ള മുന്നറിയിപ്പായാണ് ഈ പ്രവചനങ്ങളെയൊക്കെ അദ്ദേഹം വിലയിരുത്തുന്നത്. ഇത്തരം ‘റേഞ്ചുള്ള’ പ്രവചനങ്ങളാണ് മാനദണ്ഡമെങ്കിൽ ഇത്തവണത്തെ മത്സരം രണ്ടാം സ്ഥാനത്തിനായിരിക്കുമെന്ന് സൂചന നൽകി കൊണ്ടാണ് ഡോ. പി. സരിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.






