കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.
പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ നിലവിലുള്ള അടിയന്തര പ്രവർത്തന പദ്ധതിപ്രകാരം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പൂർണ ഏകോപനത്തോടെ സംഭവത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ സിവിൽ വ്യോമഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, സുരക്ഷാ ചുമതലയിലുള്ള പ്രദേശത്ത് കണ്ടെത്തിയ ഒരു ഡ്രോൺ വിജയകരമായി വെടിവച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.






