ദുബായ്: സുരക്ഷാ പരിശോധനകൾക്ക് പിന്നാലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ആവശ്യമായ സുരക്ഷാ നടപടികളും പരിശോധനകളും പൂർത്തിയാക്കിയതിനെ തുടർന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടേയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളം താത്കാലികമായി അടച്ചിടുകയായിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി ഈ തീരുമാനം എടുത്തത്. എന്നാൽ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് പ്രവർത്തനം നിർത്തിവെച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള വലിയ പ്രശ്നങ്ങളൊന്നും വിമാനത്താവളത്തിൽ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചില അവശിഷ്ടങ്ങൾ പ്രദേശത്ത് വീണതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അവയെ സുരക്ഷാ സംവിധാനങ്ങൾ സമയബന്ധിതമായി പ്രതിരോധിച്ചതായും അധികൃതർ അറിയിച്ചു. സുരക്ഷാ നടപടികൾ പൂർത്തിയായതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.






