കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോ. പി.ടി. വിപിന് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ചും ഡോക്ടർമാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഇന്ന് മുതൽ വി.ഐ.പി, ഇ-സഞ്ജീവനി ഡ്യൂട്ടികൾ ബഹിഷ്കരിക്കും. ഘട്ടംഘട്ടമായി സമരം കടുപ്പിക്കാനാണ് കെ.ജി.എം.ഒ.എയുടെ തീരുമാനം.
നവംബർ ഒന്നു മുതൽ ആരംഭിച്ച നിസ്സഹകരണ സമരത്തിന്റെ തുടർച്ചയാണിത്.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കുക, ഡോക്ടർമാരാടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നിർഭയമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നിവയാണ് കെ.ജി.എം.ഒ.എയുടെ പ്രധാന ആവശ്യങ്ങൾ.
കൂടാതെ, രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സയ്ക്ക് മുൻഗണന നൽകുന്ന ‘ട്രയാജ്’ സംവിധാനം സംസ്ഥാനതലത്തിൽ നടപ്പാക്കുന്നതിൽ അനുകൂല തീരുമാനമെടുക്കുക, സുരക്ഷയ്ക്കായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ സേവനം ലഭ്യമാക്കുക അല്ലെങ്കിൽ സ്ഥിരം പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുക, ആശുപത്രി ആക്രമണങ്ങൾ തടയാനും നടപടിയെടുക്കാനുമുള്ള ‘കോഡ് ഗ്രേ’ പ്രോട്ടോകോൾ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യാഥാർത്ഥ്യമായിട്ടില്ല.
ആശുപത്രി അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ ഡോക്ടർമാർ ആശങ്കയിലാണ്. ആക്രമിക്കപ്പെട്ട ഡോക്ടർ വിപിന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. താമരശ്ശേരിയിലെ ആക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വയനാട് പുല്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ഡ്യൂട്ടി ഡോക്ടർക്കെതിരെ അക്രമമുണ്ടായി. 48 പുതിയ സി.എം.ഒ. (കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ) തസ്തികകൾ അനുവദിച്ചെങ്കിലും ഒരു ഷിഫ്റ്റിൽ രണ്ട് പേരുടെ സേവനം അപര്യാപ്തമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.






