കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
ഇ.സി.ജിയിൽ വ്യതിയാനം വന്നതിനെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോഗം ചെയ്തതായും ആഭ്യന്തര വകുപ്പിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണമായിരുന്നു അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നത്. ഇതാണ് ആദ്യം പുറത്തുവന്നത്. യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് ഡിവൈഎസ്‍പി തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സി.ഐ ബിനുവിന്‍റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.



