കോഴിക്കോട്: എലത്തൂർ തിരോധാന കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലത്തിലൂടെയാണ് ഇതു വ്യക്തമായത്. 2019 മാർച്ചിൽ മരണപ്പെട്ട വിജിലിന്റെ അസ്ഥിഭാഗങ്ങളാണ് ചതുപ്പിൽ നിന്നു കണ്ടെത്തിയത്.
അമിത ലഹരി ഉപയോഗത്തെ തുടർന്ന് വിജിൽ മരിച്ചതായും, മൃതദേഹം സരോവരത്തെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായും നേരത്തെ പിടിയിലായ സുഹൃത്തുക്കൾ പൊലീസിനോട് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം പൊലീസ് ചതുപ്പിൽ വ്യാപകമായ പരിശോധന നടത്തി. അവിടെ നിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വിജിൽ അവസാനമായി സുഹൃത്തുക്കളുടെ കൂട്ടത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിൽ നടത്തിയ ചോദ്യംചെയ്യലിലാണ് സുഹൃത്തുക്കളായ നിഖിലും ദീപേഷും, ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും, പിന്നാലെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയതായുള്ള മൊഴി നൽകിയതും. ഇതിന്റെ അടിസ്ഥാനത്തിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇരുവരെയും എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.






