കോട്ടയം: കടുത്തുരുത്തിയിൽ സ്നേഹം നടിച്ചു വിശ്വാസം നേടിയെടുത്ത ശേഷം വൃദ്ധദമ്പതികളുടെ അറുപതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മാഞ്ഞൂർ വി.കെ.ടി. വീട്ടിൽ മഹേഷ് സേതുമാധവൻ (38) , ഭാര്യ വിജി മഹേഷ് (37) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കടുത്തുരുത്തിക്കടുത്തു മാഞ്ഞൂർ സ്വദേശികളായ വൃദ്ധദമ്പതികൾക്കു കുട്ടികൾ ഇല്ല. എസ്ബിഐ കുറുപ്പന്തറ ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി നിക്ഷേപിച്ചിരുന്ന അറുപതു ലക്ഷം രൂപ മറ്റൊരു ബാങ്കിന്റെ ബ്രാഞ്ചിലേക്കു മാറ്റിയാൽ കൂടുതൽ പലിശ ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ മാസം മുതലുള്ള കാലയളവിൽ പല തവണകളായി പ്രതികളുടെ അക്കൗണ്ടുകളിലേക്കു പരാതിക്കാരനെക്കൊണ്ട് പണം ഇടീപ്പിച്ചെന്നാണു കേസ്. ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജരേഖ ചമച്ചെന്നും പൊലീസ് കണ്ടെത്തി.






