കൊല്ലം: കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതിന് ശേഷം ഈ വിവരം
മൂത്ത മകളെ വിളിച്ചറിയിറിയിക്കുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയാണ് കൊലപ്പെട്ട ഓമന. ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്.
ഇന്ന് പുലർച്ചെ 5 മണിയോടെ മണ്ണടിയിൽ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പൻ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇളയമകൾ തട്ടിവിളിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഓമനയെ കണ്ടത്. പൊലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക കാരണം വ്യക്തമായത്. കശുവണ്ടി തൊഴിലാളിയായ ഓമന പെൻഷനായി ലഭിച്ച തുക കുട്ടപ്പനറിയാതെ മറ്റൊരാൾക്ക് നൽകിയതായിരുന്നു തർക്കത്തിന് കാരണം. ഇതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുട്ടപ്പൻ ഓമനയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.






