തൃശ്ശൂർ: വടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലായി നടന്ന സംഭവങ്ങളിൽ വധശ്രമം ഉൾപ്പെടെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വടക്കേകാട് പോലീസ് ഇൻസ്പെക്ടർ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കിഴക്കേ ചെറായിയിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെ പ്രതികൾ മാരകായുധങ്ങളുമായി ഇടിച്ചുകയറി പ്രകടനത്തിൽ പങ്കെടുത്തവരെ ആക്രമിക്കുകയും എരമംഗലം സ്വദേശിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പുന്നയൂർക്കുളം പരൂരിൽ ആഹ്ലാദപ്രകടനം നടത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും യാത്രക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരും പിടിയിലായി.മാവിൻചുവട് പ്രദേശത്ത് ക്ലബ്ബിലേക്ക് കല്ലെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കുകയും ക്ലബ്ബിലുണ്ടായിരുന്നവർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അഞ്ച് പേരെയും, കിഴക്കേ ചെറായിയിൽ സ്വകാര്യ പറമ്പിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
സബ് ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.










