മുംബൈ: ലാൽബാഗിൽ ഗണേശോത്സവ ആഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.20ഓടെ കാലാചൗക്കിയിലെ ദത്താരം ലാഡ് മാർഗിലുള്ള കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപമായിരുന്നു അപകടം. ഗണേശോത്സവത്തിന്റെ ഭാഗമായി വലിയ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് അപകടമുണ്ടായത്.
വൈദ്യുതാഘാതമേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മസീന ആശുപത്രിയിലെത്തിച്ച എട്ടുവയസ്സുകാരി രാഗിണി ഘൻശ്യാം യാദവിനെ മരിച്ച നിലയിലാണ് പ്രവേശിപ്പിച്ചത്. തിരക്ക് കാരണം ഗണേശദർശനം ഒഴിവാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വശത്തെ വഴിയിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് രാഗിണിയുടെ അമ്മായി കിസ്മതി യാദവ് പറഞ്ഞു.
പന്തലിന് പുറത്തുള്ള കടയ്ക്ക് സമീപം തിരക്ക് കുറയുന്നതിനായി നിൽക്കുന്നതിനിടെയാണ് അലങ്കാര ലൈറ്റുകളിൽനിന്ന് രാഗിണിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഘാടകർ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും അവർ ആരോപിച്ചു.
പിന്നാലെ ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു സ്ത്രീയും മരിച്ചു. കിരൺ അക്ബർ നായിക് (19), തൻവി നർഷ് ഹാൻഡെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിങ് (12) എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.













